Saturday, January 8, 2011

തിരിച്ചറിവിന്റെ അപൂർവ സമാഗമം


ഇരുണ്ട ഒരു ഇടനാഴിയിലൂടെയുള്ള യാത്രയ്ക്കൊടുവിൽ അതിദിവ്യമായ ,  കണ്ണുകളെ ഭ്രമിപ്പിക്കുന്ന ഒരു വെളിച്ചത്തിലേക്കാണ് എത്തിച്ചേർന്നത്. എങ്ങോട്ടു പോകണം എന്നറിയാതെ വിഷമിച്ചു നിന്ന എന്റെ മുൻപിലേക്കു  അഭൌമ തേജസ്സുള്ള ഒരു അതിസുന്ദരിയായ ബാലിക പതിയെ വന്നു നിന്നു.  ആ പുഞ്ചിരിയിൽ ഞാൻ ചെയ്ത പാപങ്ങൾ എല്ലാം ഒഴുകിപോയതു പോലെ തോന്നി. എന്റെ പരിഭ്രമം കണ്ടാകണം കിളിക്കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ അവൾ മെല്ലെ പറഞ്ഞു

       “ ഭയപ്പെടേണ്ടാ, ശരിയായ സ്ഥലത്തു തന്നെയാണു എത്തിയിരിക്കുന്നത്”

        “ഇതു ഏതാണു സ്ഥലം, ഞാൻ എങ്ങനെയ്ണൂ ഇവിടെ എത്തിയത്?”    അറിയാനുള്ള    മോഹം കൊണ്ടോ ആ ശബ്ദം ഒന്നു കൂടി കേൾക്കാനുള്ള ആഗ്രഹം കൊണ്ടോ ഞാൻ ചോദിച്ചു പോയി. 
ഒരു പുഞ്ചിരി മറുപടിയായി  തന്നിട്ട് അവൾ തിരിഞ്ഞു നടന്നു. വീണ്ടും പറഞ്ഞു,
    “വരൂ”.  യജമാനന്റെ പിന്നിൽ പോകുന്ന അനുസരണയുള്ള നായ്ക്കുട്ടിയെപോലെ ഞാൻ പിന്നാലെ നടന്നു. 

  എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ലല്ലൊ എന്നു ചിന്തിചു തുടങ്ങിയപ്പൊഴെക്കും അവൾ പറഞ്ഞു , “ഇതു സ്വർല്ലോകം”.       

      ഞാൻ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നു ! ഭൂമിയിലെ എന്റെ യാത്ര അവസാനിച്ചുവെന്നൊ.എനിക്കൊന്നും ഓർമ വരുന്നില്ല. ചുറ്റുപാടും നോക്കി. അതെ ഇതു സ്വർഗം അല്ലാതെ വേറെന്ത്. എവിടെ നോക്കിയാലും സുന്ദരം. സങ്കൽ‌പ്പിക്കാൻ പോലും പറ്റുന്നതിലേറെ സുന്ദരം.എനിക്കു വേണ്ടപ്പെട്ട പലരും ഇവിടെ കണ്ടേക്കും എന്ന ചിന്ത എന്നെ വീണ്ടും മനുഷ്യനാക്കി.

എന്റെ ഉള്ളു കണ്ടപോലെ അവൾ പറഞ്ഞു,  “ഭൂമിയിലെ ബന്ധങ്ങളും ബന്ധനങ്ങളൂം ഇവിടെ ഇല്ല.എല്ലാവരും ഒരുപോലെ പരസ്പരം സ്നേഹിക്കുന്നു.   

കാഴ്ച്ചകളിൽ മയങ്ങി നടന്ന എന്റെ കണ്ണൂകൾ ഒരു സൂര്യ തേജസ്സിൽ തട്ടി നിന്നു. ‘ദിവി സൂര്യ സഹസ്രസ്യ” എന്ന ശ്ലോകം മനസ്സിൽ ഉയർത്തിക്കൊണ്ട് എന്റെ മുൻപിൽ തന്നെയാണ് അത്.            ഇതാണൊ ഇന്ദ്രദേവൻ എന്ന് ചിന്തിച്ചതും, പെൺകുട്ടി പറഞ്ഞു,,“ ഇതു ദുര്യോധന മഹാരാജാവ്“ .

 വിശ്വസിക്കാൻ പറ്റുന്നില്ല . ഇത്ര തേജസ്വിയായ ഒരു രൂപം ഇത്ര ദുഷ്ടനായ ഒരു വ്യക്തിക്കോ?            ‘എത്രയധികം ദുഷ്ടത്തരങ്ങൾ  ചെയ്തിട്ടുംസ്വർഗത്തിൽ ഒരു സ്ഥാനം. കേട്ടിട്ടുണ്ട് വീരന്മാരുടെ കൈ കൊണ്ടു  മരണം  വരിച്ചാൽ സ്വർഗം കിട്ടുമെന്ന്.അങ്ങനെയായിരിക്കും ഇവിടെ എത്തിയത്‘. 

  ഇങ്ങനെ ഓരോന്നോർത്തു നിന്നപ്പോൾ ഗാംഭീര്യമുള്ള ശബ്ദത്തിൽ ഒരു ചോദ്യം, “ആലോചന എന്നെക്കുറിച്ച് തന്നെയല്ലെ.?എന്റെ ദുഷ്ടതകൾ, ചതികൾ ഇവയൊക്കെയല്ലെ?”
  എനിക്കു മൌനം പാലിക്കാനേ കഴിഞ്ഞുള്ളു.

  ഞാൻ ഒരുപാടു തെറ്റുകൾ ചെയ്തു എന്നാണു നിങ്ങളൊക്കെ ഇപ്പൊഴും വിശ്വസിക്കുന്നത് , അല്ലെ.അങ്ങനെയാണല്ലൊ  ഭൂവാസികൾ പഠിച്ചു വച്ചിരിക്കുന്നത്.”                             

    ഞാൻ ചുറ്റും നോക്കി, ബാലികയെ കാണുന്നില്ല. എന്നെ ഈ ദുഷ്ട്ടന്റെ മുൻപിൽ കളഞ്ഞിട്ടു പോയിരിക്കുന്നു .

   “വിഷമിക്കേണ്ട ഇതു സ്വർഗം തന്നെ. ഇവിടെ ആർക്കും ദുഷ്ടതകൾ ഇല്ല. എനിക്കും.“ 

ആ വാക്കുകൾ കേട്ടപ്പോൾ എന്തൊ ഒരു സമാധാനം കിട്ടിയപോലെ തോന്നി .   എവിടെ നിന്നൊ തിരിച്ചെടുത്ത ഒരു ധൈര്യത്തിൽ ഞാൻ ചോദിച്ചുപോയി,
 “ അങ്ങല്ലേ ഭാരതയുദ്ധത്തിനു കാരണക്കാരനായത്?അതൊക്കെ ദുഷ്ടതകള്‍ ആയിരുന്നില്ലേ ” 

 “ പക്ഷെ യുദ്ധത്തെക്കുറിച്ചു നിനക്കെന്തറിയാം. എന്താണു ഞാൻ ചെയ്ത തെറ്റ്?” ശാന്തമായ ചോദ്യം.

     “ പാണ്ഡവരെ വനവാസത്തിനയച്ചില്ലേ? ഭഗവാനെതിരേ പട നയിച്ചില്ലേ, ഇതെല്ലാം തെറ്റ് തന്നെയല്ലെ?“      

            പൂന്തിങ്കൾ ഉദിച്ചു നിന്ന മുഖത്തു നിന്നും പൊൻ നിലാവ് പൊഴിക്കുന്ന പുഞ്ചിരി. എനിക്കും അദ്ദേഹത്തൊടുള്ള വെറുപ്പ് ഇല്ലാതായി എന്നു തോന്നി. “ഇദ്ദെഹം എങ്ങനെ തെറ്റ് ചെയ്യും ? പിന്നെ ആരാണ് തെറ്റ് ചെയ്തത്? “    

 എല്ലാം മനസ്സിലാക്കിയപോലെ അദ്ദേഹം പറഞ്ഞു,. “ അമ്മ പ്രസവിച്ച മാംസപിണ്ഡത്തിൽ നിന്നും ജന്മം കൊണ്ടവരാണ് നൂറ്റവർ. ജന്മനാ  അന്ധനായ പിതാവും വിവാഹത്തോടെ അന്ധത ഏറ്റു വാങ്ങിയ  മാതാവും ആരോഗ്യവാന്മാരായ നൂറു പുത്രന്മാരെ ആഗ്രഹിച്ചുത് തെറ്റാണൊ?  പാണ്ഡു എന്ന ചെറിയച്ഛൻ രണ്ടു വിവാഹം കഴിച്ചു.മുനിശാപം മൂലം അദ്ദേഹത്തിനു പുത്രന്മാർ നിഷെധിക്കപ്പെട്ടു. കുന്തി മാതാവ് തനിക്കുള്ള വരങ്ങളിലൂടെ ദേവന്മാരെ പ്രീതിപ്പെടുത്തിയല്ലെ പുത്രഭാഗ്യം നേടിയത്? അങ്ങനെ നോക്കിയാൽ പാണ്ഡവർ ദേവപുത്രന്മാരാണ്.. അവർക്കെങ്ങനെ ഹസ്തിനപുരി അവകാശപ്പെടാൻ കഴിയും? ജ്യേഷ്ഠപുത്രന്മാർക്കാണു രാജ്യാവകാശം.”   

 ശരിയാണല്ലൊ, പാണ്ഡവർക്ക് സ്വർഗലോകമല്ലെ  പിതൃസ്വത്ത് എന്നു മനസ്സിലൊർത്തു നിന്നപ്പോൾ അദ്ദെഹം തുടർന്നു. 
 “   ജനിച്ച നാൾ മുതൽ കൌരവരെ എന്നും പാണ്ഡവർക്കു പിന്നിലാക്കാനല്ലേ എല്ലാവരും ശ്രമിച്ചത്?  ബാല്യത്തിൽ കുളത്തിൽ കുളിക്കാൻ പോയാൽ ഭീമനെ പേടിക്കണം. ബാണയുദ്ധത്തിൽ അർജുനനെ കഴിഞ്ഞു ആരുമില്ല.സത്യം മാത്രം പറയുന്ന ധർമപുത്രർ. അങ്ങനെ എല്ലാം കൊണ്ടും ഞങ്ങൾ പിന്നിൽ തന്നെ. അല്ലെങ്കിൽ തന്നെ രാജ്യാവകാശം ചോദിക്കാൻ പാണ്ഡവർക്കെന്താണു അവകാശം.അവരുടെ പിതാവിന്റെ രാജ്യമല്ലല്ലൊ.”  

                            അപ്പോൾ ധൃതരാഷ്ട്രരും  പാണ്ഡുവും എങ്ങനെ രാജപരമ്പരയിൽ വരും? അവർ വ്യാസനുണ്ടായ പുത്രന്മാരല്ലെ എന്നു ചോദിക്കാൻ തുടങ്ങിയതും അദ്ദേഹത്തിന്റെ വാക്കുകൾ,
“ രാജ പരമ്പര അന്യം നിന്നുപോകും എന്നായപ്പോൾ സത്യവതിമാതാവിന്റെ ആജ്ഞയാൽ വ്യാസനിൽ ജനിച്ച മക്കൾ ആയിരുന്നു പിതാവും ചെറിയച്ഛനും.പക്ഷെ, പാണ്ഡവർ അങ്ങനെയല്ലായിരുന്നു.രാജ്യം അന്യം നിന്നു പോകാതെ നോക്കാൻ കൌരവർ ഉണ്ടായിരുന്നു.ഭീഷ്മ പിതാമഹനും ദ്രോണാചാര്യരും ഉൾപ്പെടുന്ന മഹദ്വ്യക്തികൾ കൌരവർക്കൊപ്പം ആയിരുന്നു. “  


   “കള്ളച്ചൂതു കളിച്ച്  രാജ്യം കൈക്കലാക്കാനല്ലെ കൌരവർ ശ്രമിച്ചത്. പതിനാലു വർഷം പാണ്ഡവർക്കു വനവാസവും . .ചതിയല്ലേ ചെയ്തത്?”    ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല  

" അതെ ചതി. അതു ശകുനിയമ്മാവന്റെയായിരുന്നു. നിർബന്ധിച്ചു വിളിച്ച് കളിപ്പിച്ചതല്ലല്ലൊ. എല്ലാം  പണയം വച്ച് ഒടുവിൽ ഭാര്യയെ വരെ പണയം വയ്ക്കുന്നവരെ അതു കൊണ്ടെത്തിക്കാതിരിക്കാൻ പാണ്ഡവർക്കു കഴിയുമായിരുന്നു”.    

                    “ദ്രൊപദിയുടെ വസ്ത്രാക്ഷെപം നീതിക്കു നിരക്കുന്നതായിരുന്നൊ? “     

          “തീർച്ചായായും അല്ല,  ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്തതായിരുന്നു. അതു തെറ്റായിരുന്നു.    അതു ഇന്ദ്രപ്രസ്ഥതിൽ വച്ച് ഞങ്ങൾക്കുണ്ടായ അപമാനതിനുള്ള പകരം വീട്ടൽ ആയിരുന്നു   .പക്ഷെ , അതു പാടില്ലായിരുന്നു. പാടില്ലായിരുന്നു.”   അദ്ദേഹത്തിന്റെ ആ പുഞ്ചിരി  മങ്ങിയിരുന്നു.  

    “അരക്കില്ലത്തിനു തീ കൊളുത്തി അവരെ കൊലപ്പെടുത്താൻ നോക്കിയതും ചതി ആയിരുന്നല്ലൊ “ . എനിക്കിത്തിരി ഊർജ്ജം വന്നപോലെ . 

        "അതും അമ്മാവന്റെ ഒരു ഗൂഡാലോചനയുടെ ഭാഗമായിരുന്നു. പക്ഷെ, അതു തിരിച്ചറിഞ്ഞ പാണ്ഡവർ എന്താണ് ചെയ്തതു. ഒരു തെറ്റും ചെയ്യാത്ത  ഒരമ്മയെയും മക്കളെയും അതിലാക്കി രക്ഷപെട്ടില്ലെ.അതും തെറ്റു തന്നെയായിരുന്ന്. അവർക്കു പകരം ഹോമിക്കപ്പെടാൻ വിധിച്ച ജന്മങ്ങൾ.” 

   “ അവിടുത്തെ സുഹൃദ്സ്നേഹം അംഗീകരിക്കപ്പെടെണ്ടതു തന്നെയായിരുന്നു . പ്രത്യേകിച്ചും കർണ്ണനോട്”    അതെനിക്കു പറയാതിരിക്കാൻ കഴിയില്ലായിരുന്നു.  

     “ അതെ , രാധേയൻ എന്റെ ആത്മമിത്രം തന്നെ. ദ്രൌപദിയുടെ സ്വയംവരസമയത്ത് അദ്ദെഹം അനുഭവിച്ച ആത്മനിന്ദ. രാജാവല്ലാത്തതിനാൽ ആ സഭയിൽ നിന്നു പുറത്താക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോൾ അംഗരാജാവായി അഭിഷേകം ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല.”     

     'ശരിയാണ്,  കർണ്ണൻ അവിടെ തോറ്റതു ഇളയ സഹോദരനോടായിരുന്നു. മാതാവ് ഉപേക്ഷിച്ച കർണ്ണൻ. ദുര്യൊധനൻ എന്ന മിത്രം കഴിഞ്ഞേ മാതാവും  സഹോദരങ്ങളൂം പോലുമുള്ളു . ആ സ്നേഹത്തിന്റെ ശക്തി ഇതിൽ നിന്നു തന്നെ ഊഹിക്കാം'    എന്റെ ചിന്തകൾ കാട് കയറി തുടങ്ങി.

         പാണ്ഡവര്‍ സഹോദരങ്ങള്‍ ആണെന്നും അവരെ വധിക്കരുത് എന്നും കര്‍ണ്ണനോട്  അപേക്ഷിച്ച മാതാവ്‌,തന്റെ ആദ്യത്തെ പുത്രനെ വധിക്കരുത് എന്ന് ഒരിക്കലും പാണ്ഡവരോട് ആവശ്യപ്പെട്ടില്ല.     അദ്ദേഹം വീണ്ടും പറയുകയാണ്.
                 എന്റെ ചിന്തകളും മാറി മറിഞ്ഞു തുടങ്ങി . 

           “ യുദ്ധം, ധർമയുദ്ധം ആയിരുന്നോ?  ആയുധവിദ്യ പഠിപ്പിച്ച ദ്രോണാചാര്യരെ വധിക്കാൻ അധർമ്മത്തിനു കൂട്ടു നിന്നത് ധർമപുത്രർ തന്നെ ആയിരുന്നു. അശ്വഥാമാവ് മരിച്ചു എന്നു പറയിപ്പിച്ചില്ലെ. കള്ളം പറഞ്ഞില്ല എന്നു സ്ഥാപിക്കാൻ ‘അശ്വഥാമാവ് എന്ന ആന’ എന്നു പതിയെയും പറഞ്ഞു. ഭീഷ്മപിതാമഹനെ ശിഖണ്ഡിയെ മുന്നിൽ നിർത്തി ശരമാരി തൊടുത്തതു ധർമം ആയിരുന്നോ?  കർണ്ണന്റെ ആയുധം ഘടോൽക്കചനുമേൽ പ്രയോഗിക്കാൻ രാത്രിയുദ്ധം നടത്തിയതു ധർമ്മമായിരുന്നൊ? അർജുനനെ രക്ഷിക്കാൻ മറ്റൊരു നാടകം”                         
              അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്നു.   

                മര്‍മ്മം  തുടയിലാണ്  എന്നു തിരിച്ചറിഞ്ഞ ഭഗവാൻ കൃഷ്ണൻ തന്റെ  തുടയില്‍ അടിച്ചു എന്നെ വധിക്കാന്‍ അടയാളം കാട്ടിയില്ലെ? . മറിച്ചായിരുന്നുവെങ്കില്‍  എന്നെ വധിക്കാൻ ഭീമനു കഴിയുമായിരുന്നോ?   “               

               ഇപ്പോൾ ഞാനും അദ്ദേഹത്തിന്റെ വശത്തു നിന്നും ചിന്തിച്ച് തുടങ്ങി.ശരിയാണ്, കർണ്ണന്റെ വധവും അങ്ങനെയായിരുന്നു. യുദ്ധക്കളത്തിൽ തേരു താഴ്ന്നു നിരായുധനായി നിൽക്കുന്ന കർണ്ണന്റെ മേലേക്കല്ലേ അർജുനൻ ബാണം തൊടുത്തത്. ആ വീരയോദ്ധാവും വധിക്കപ്പെട്ടതു ചതിയിലൂടെതന്നെ .  ഇതുവരെ ആരാധിച്ചതൊക്കെ പൊയ്മുഖങ്ങളെന്നോ?  എവിടെയാണു സത്യം. സത്യത്തിനാണു അന്തിമവിജയം എന്നു പാടിപ്പഠിച്ചിട്ട് ഇപ്പോൾ അതൊക്കെ മറിച്ചു പറയേണ്ടി വരുന്നെന്നോ.എന്തിനായിരുന്നു ആ യുദ്ധം . അവസാനം ആർക്കാണു വിജയം. ആരു നേടി. സ്വർഗ്ഗമെന്നൊക്കെ മറന്നു ഞാൻ ചിന്തകളിൽ പരതി. യുദ്ധമായിരുന്നു എന്നല്ലാതെ ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധം എന്നൊന്നും പറയാൻ കഴിയില്ല. 

                                    എന്റെ സംശയങ്ങളെ മനസ്സിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം പറഞ്ഞു. “ സ്വയം വിലയിരുത്തുമ്പോൾ എല്ലാവരും ചെയ്യുന്നതു ന്യായമാണു, പക്ഷെ അന്യ ദൃഷ്ടിയിൽ തെറ്റായേക്കും. പാണ്ഡവരുടെ ഭാഗം ചിന്തിച്ചാൽ അവർ ചെയ്തതു ന്യായം. എല്ലാ ജീവിതവും മുൻപേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ആ സർവശക്തന്റെ കയ്യിലെ കളിപ്പാവകളാണു എല്ലാവരും. നിശ്ചയിക്കപ്പെട്ട വേഷങ്ങൾ ആടി തീർക്കുന്നു. ഇവിടെ ഇപ്പോൾ ഞങ്ങൾ തമ്മിൽ എന്തു വ്യത്യാസം. നമ്മള്‍ തമ്മില്‍ എന്ത് വ്യത്യാസം “.     അദ്ദെഹത്തിന്റെ പുഞ്ചിരി മായുന്നേയില്ല.                                     

        എന്റെ മനസ്സിലെ ദുര്യോധനൻ എന്ന സങ്കല്പം ഉടച്ചു വാർക്കപ്പെട്ടു കഴിഞ്ഞു. അദ്ദെഹത്തിന്റെ മനസ്സിലെ വെളിച്ചം എന്റെ മേലേക്കും വീണു എന്നു തോന്നി. അതിന്റെ പ്രഭയിൽ എന്റെ കാലുകൾ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. പുതിയ കാഴ്ചകൾ തേടി. നന്മകള്‍ വീണ്ടും തിരിച്ചറിയാന്‍ ഒരു സ്വര്‍ഗീയ യാത്ര .