Sunday, December 19, 2010

തിരുവാതിര നിലാവില്‍ തെളിയുന്ന ഓര്‍മ്മകള്‍

                           ഈ ധനുമാസം എവിടെ നിന്നാണോ ഇത്ര തണുപ്പുമായി വരുന്നത് . ധനു മാസം എന്ന് കേള്‍ക്കുമ്പോള്‍  തന്നെ "ധനു മാസത്തില്‍ തിരുവാതിര " എന്ന തിരുവാതിരപ്പാട്ടാണ് മനസ്സില്‍ വരുന്നത് . മനസ്സും  ശരീരവും ഒന്നു  പോലെ  തണുപ്പിക്കുന്ന തിരുവാതിര . എത്ര പറഞ്ഞാലാണ് തിരുവാതിരയുടെ രസങ്ങള്‍ തീരുന്നത് .അന്നത്തെ നിലാവിന്റെ തെളിച്ചം വേറെ ഏതു ദിവസം  കാണാനാണ്."ആര്‍ദ്രമീ ധനു മാസ രാവുകളില്‍ "എന്ന് കവിത മൂളുമ്പോഴും ഞാന്‍ പഴയ ഓര്‍മകളില്‍ മുങ്ങിത്തപ്പുന്നു.


                       തിരുവാതിരയ്ക്കു വളരെ പ്രധാനമാണു ദശപുഷ്പം. പണ്ടു ദശപുഷ്പം കൊണ്ടു വരാൻ പുറത്തു നിന്നും ആൾക്കാർ ഉണ്ടയിരുന്നു. ഞങ്ങൾക്ക് ഓർമ്മയായപ്പൊൾ മുതൽ പറമ്പു  മുഴുവ നടന്നു     ദശപുഷ്പം ശേഖരിക്കുന്നതു  കുട്ടികള്‍ ആയിരുന്നു . വിഷ്ണുക്ടാന്തിമാത്രം കിട്ടാതെ വരും. ബാക്കി ഒന്‍പതും നടന്നു പറിച്ചുകൊണ്ടു വരാന്‍ എന്തൊരു ഉത്സാഹം ആയിരുന്നു . ഏഴു ദിവസം മുന്‍പേ കളി തുടങ്ങും. വിളക്കു വച്ച് ഗണപതിയും സരസ്വതിയും സ്വയംവരവും ചൊല്ലി നിര്‍ത്തും. ചേച്ചിമാരുടെ കുരവ കേട്ടാലോന്നും പോകില്ല . പിന്നെ മകയിരം ആകണം എന്നെയൊക്കെ  കണ്ടു  കിട്ടാന്‍.

                                        മകയിരത്തിന്റന്നു വൈകിട്ട്  എട്ടങ്ങാടി  നേദിക്കണം . കിഴങ്ങുകളും പയറുമായിഎട്ടു കൂട്ടം കനലില്‍ ചുട്ടു എടുക്കണം. തികയാതെ വന്നാല്‍ കുറെ പുഴുങ്ങിയും അതിലെക്കിടും. എല്ലാം ചേര്‍ത്ത് ശര്‍ക്കരയും ഇട്ടു നേദിക്കും. മയിലാഞ്ചി ഇട്ടു ചുവപ്പിച്ച കൈകളും മുറുക്കി ചുവന്ന ചുണ്ടുകളും വേണം എന്ന് പറയും. അതൊക്കെ വളരെ പ്രയാസപ്പെട്ടു ഒരു പേരിനു ചെയ്തു വയ്ക്കും.



                                  പാട്ടുകള്‍ നല്ല മുഴക്കമുള്ള ശബ്ദത്തില്‍ പാടുന്നതാണ് തിരുവാതിരയ്ക്ക്  രസം. അതിനു പേരമ്മ തന്നെ വേണമായിരുന്നു." അര്‍ദ്ധ  രാത്രി സമയത്ത് മുഗ്ദ്ധ ഗാത്രി ദേവകിയും " , " മതിമുഖി മനോരമേ മാധവീ നീയുറങ്ങിയോ സരസമായ് വിളിക്കുന്നതറിയുന്നില്ലേ " എന്നൊക്കെ പേരമ്മ തന്നെ പാടണം.

                                            പാതിരവായാല്‍ പിന്നെ പാതിരാപ്പൂ ചൂടണം . ദശപുഷ്പമെല്ലാം ഒന്നിച്ചാക്കി ദൂരെ എവിടെയെങ്കിലും കൊണ്ട് വയ്ക്കും. അഷ്ടമംഗല്യവുമായി എല്ലാവരും കൂടി പൂ തേടി പോകും.
  "ഗുരുവായൂരെ മതിലകത്ത്  , മതിലകത്ത് മതിക്കകത്തു ഒന്നുണ്ട് പോല്‍ പൂത്തിലഞ്ഞി
ആ ഇലഞ്ഞി പൂ പറിപ്പാന്‍ നിങ്ങളാരന്‍ വരുവരുണ്ടോ " എന്ന് ഒരു കൂട്ടര്‍ പാടുമ്പോള്‍

   "തൃശ്ശിവപേരൂരപ്പനാണേ തൃശ്ശിവപേരൂര്‍ തേവരാണേ  ഞങ്ങളാരന്‍ വരുവരില്ല " എന്ന് മറു കൂട്ടര്‍. ഇങ്ങനെ പത്ത് വരെ പാടും.പത്താമത്തെ മറുപടി ഞങ്ങള്‍ വരുന്നു എന്നായിരിക്കും.  വേറെയും ഇതുപോലെ പാട്ടുകള്‍ ഉണ്ട്. പാടി തീരുമ്പോള്‍ പൂവിനടുത്തെത്തും . പൂവിനു വെള്ളം കൊടുത്തു കുരവയും ആര്‍പ്പുമായി പൂവെടുത്ത് തിരിഞ്ഞു നടക്കും. പിന്നെ വഞ്ചിപ്പാട്ട് പാടിയാണ്‌ വരവ്. കട്ടന്‍ കാപ്പിയും കുടിച്ചു ചീട്ടും കളിച്ചു കമന്റും പറഞ്ഞിരുന്ന ആണുങ്ങളെല്ലാം ഈ സമയമാകുമ്പോഴേക്കും ഉറക്കം പിടിച്ചിരിക്കും .

                                              പിന്നെയാണ് പാതിരാപ്പൂ ചൂടല്‍ . ദശപുഷ്പം ഓരോന്നിന്റെയും മഹത്വം പറഞ്ഞുള്ള പാട്ട് പാടി കളിക്കണം. മിക്കവാറും കളിക്കാതെ വട്ടം കൂടിയിരുന്നു പാടുക മാത്രമാകും നടക്കുന്നതു. പൂവും ചൂടിഉറങ്ങി കിടക്കുന്ന  ഭര്‍ത്താവിന്റെ തലയിലും കുറെ കാടും പടലും കൊണ്ട് വച്ചാലെ കാര്യം പൂര്‍ത്തിയാകൂ.  കട്ടന്‍ കാപ്പിയും  കുടിച്ചു ഉപ്പേരിയും പഴവും കഴിച്ചു ക്ഷീണമെല്ലാം മാറിയാല്‍ വീണ്ടും കളി തുടങ്ങും. വര്‍ത്തമാനവും കളിയുമായി നാലുമണി വരെ ഇങ്ങനെ പോകും. ഇടയ്ക്ക് ചിലര്‍ ഉറക്കം പിടിച്ചിരിക്കും . നാലു മണി കഴിയുമ്പോഴേക്കും മംഗളം പാടി നിര്‍ത്താന്‍ തിടുക്കമാകും.തീർത്തുകിട്ടാനുള്ള വെപ്രാളത്തിൽ  മംഗളവും ചൊല്ലി കളി നിര്‍ത്തും.

                        കളി കഴിഞ്ഞാല്‍ പിന്നെ കുളിക്കാന്‍ പോകണം. അഷ്ടമംഗല്യവും  കൊടി വിളക്കുമായി നേരെ ആറ്റിലേക്ക് . തണുത്തു വിറച്ചു നില്‍ക്കുന്ന കാലാവസ്ഥയിലും അതുവരെ തണുപ്പറിയില്ല . പക്ഷെ , വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ആത്മാവില്‍ വരെ തണുപ്പ് കയറും. കുളി കഴിഞ്ഞു തണുപ്പ് മാറ്റാന്‍ ചൂട്ടും കെട്ടിയാണ് പോകുന്നത്. ഗംഗദേവിയെ ഉണര്‍ത്തി തുടിച്ചു കുളിക്കണം. " ഒന്നാകും പാല്‍ക്കടലില്‍ ഒന്നല്ലോ പള്ളിശംഖു , 
                       പള്ളിശംഖിന്‍ നാദം കേട്ട് ഉണരുണര് ഗംഗദേവി "
                                                                  എന്ന് പാടി തുടിച്ചു കുളിക്കും. കരയില്‍ കയറുമ്പോഴേക്കും തണുത്തു മരവിച്ചു പല്ലുകള്‍ കൂട്ടിയടിക്കുന്നുണ്ടാകും .കുളി കഴിഞ്ഞു അലക്കിയത് ഉടുക്കണം. ചൂട്ടു കത്തിച്ചു തീ കാഞ്ഞ്‌ തണുപ്പ് മാറ്റാന്‍ നല്ല സുഖമായിരുന്നു. പിന്നെ ആറ്റില്‍ നിന്നും കയറുമ്പോഴേക്കും വെളിച്ചം വീണു തുടങ്ങും.ഇപ്പോള്‍ മണല് വാരല്‍ കാരണം പുഴയിലെ കളികള്‍ ഒന്നും നടക്കുന്നില്ല.. ഇറങ്ങാന്‍ തന്നെ പേടിയാകും. പിന്നെയല്ലേ തുടിയും കുളിയും.

                                        വീട്ടില്‍ എത്തിയാല്‍ കൂവ കുറുക്കിയത് കഴിക്കണം. രാവിലത്തെ നേദ്യവും കഴിഞ്ഞാല്‍ പിന്നെ പതിവ് ദിവസം പോലെ തന്നെ . ക്ളാസ്സിലും ബസിലും എന്തിനു നടക്കുന്ന വഴിയില്‍ വരെ ഉറങ്ങി നടക്കും. വ്രതം കഴിഞ്ഞു വേണം ചോറ് ഉണ്ണാന്‍ എന്നുള്ളതാണ് ആകെ ഒരു സന്തോഷം. തിരുവാതിര പുഴുക്കും ഗോതമ്പും ഒരു ദിവസം കൊണ്ട് ശത്രു ആകും. പിറ്റേന്ന് തിരുവാതിര പുഴുക്ക് കിട്ടിയാല്‍ ഇഷ്ടം പോലെ കഴിക്കാം. പക്ഷെ തിരുവാതിരയുടെ അന്ന് പറ്റില്ല. ഇപ്പോള്‍  തോന്നുന്നു  അതൊക്കെ  ഒരുതരം അഭിനയം ആയിരുന്നുവെന്ന്  , ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഒരു കൃത്രിമ വിരോധം .

                                             സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടുന്ന ദിവസമായിരുന്നു തിരുവാതിര.നല്ല ഭര്‍ത്താവിനെ കിട്ടാനും  മംഗല്യ രക്ഷയ്ക്കും  നല്ല സന്തതി ഉണ്ടാകാനുമാണ്‌  വ്രതം നോക്കുന്നത് എന്നാണു വിശ്വാസം . ഒരുപാടു  പാട്ടുകളും   അവസാനിക്കുന്നത്‌   "സന്തതിക്കേറ്റം വരം  തരണം 
                                                                 നീളമായ്  വാഴ്‌ക നെടുമംഗല്യം  " . എന്നാണ് .

                                                വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയും പ്രധാനമാണ് . പൂത്തിരുവാതിര എന്ന് പറയും. അന്ന് സദ്യ വച്ച് , ബന്ധുക്കളെ ക്ഷണിച്ചു ഗംഭീരമാകും കാര്യങ്ങള്‍ .

     സ്കൂള്‍ യുവജനോത്സവത്തിനു തിരുവാതിര പരിശീലിക്കുന്ന  കുട്ടികളെ കണ്ടപ്പോള്‍ ഒരു പിടി ഓര്‍മ്മകള്‍ കൂടെ കൂടി. കഴിഞ്ഞ തിരുവാതിര കൂടാന്‍ കഴിഞ്ഞില്ല. പക്ഷെ വ്രതം നോക്കി. ഇത്തവണ ഒരു കാഴ്ച്ചക്കാരിയായെങ്കിലും അവിടെ ചെന്നിരിരിക്കാന്‍ തോന്നുന്നു. ഓര്‍മകളിലെ തിരുവാതിരയുടെ സുഗന്ധം. ........
                                                                                           

Sunday, December 5, 2010

അച്ഛന്‍ ! അച്ഛന്‍ !!

                    രംഗം 1 
                  ഇന്ദു ടീച്ചര്‍ പുതിയ  സ്കൂളില്‍ വന്നതിന്റെ നാലാം ദിവസം...
              
            പഠിക്കാന്‍ സമര്‍ത്ഥനും സ്കൂള്‍ ലീഡറും  ആയ അഖിലിന്റെ  പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ കാണാന്‍ അവന്റെ അച്ഛന്‍ സ്കൂളില്‍ വന്നു. ആത്മാര്‍ത്ഥതയും അഭിമാനവും  നിറഞ്ഞ ശബ്ദത്തില്‍ കുട്ടിയെ കുറിച്ചും അവനെ മിടുക്കന ആക്കുന്നതില്‍ തന്റെ സ്നേഹനിധിയായ ഭാര്യയ്ക്കുള്ള പങ്കിനെ കുറിച്ചും അയാള്‍ വാതോരാതെ സംസാരിച്ചു.    അഖിലിനെ  കുറിച്ച് നല്ല അഭിപ്രായങ്ങള്‍ നിറയെ കേട്ട് സന്തോഷത്തോടെ അയാള്‍ തിരിച്ചു പോയി. 
                      ആ മാതൃകാ  കുടുംബത്തെ ഇന്ദു ടീച്ചര്‍ അറിയാതെ ഇഷ്ടപ്പെട്ടു  പോയി.

               രംഗം 2 

           ആറു മാസങ്ങള്‍ക്ക് ശേഷം  

             ഇന്ദു ടീച്ചര്‍ സ്റ്റാഫ്‌ റൂമില്‍ ഇരിക്കുകയായിരുന്നു.   പുറത്തു ഉച്ചത്തില്‍ ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് ടീച്ചര്‍ അങ്ങോട്ട്‌ ഇറങ്ങി ചെന്നു. ഒരാള്‍ മായ ടീച്ചറുടെ നേരെ എന്തൊക്കെയോ പറയുന്നുണ്ട്.അഖിലും ഒരു പെണ്‍കുട്ടിയും  ടീച്ചറുടെ മുന്‍പില്‍ നില്‍ക്കുന്നു. അഖിലിനെ കുറിച്ച് ആയതു കൊണ്ട് ഇന്ദുടീച്ചര്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചു. 


               ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞു എന്നു പറഞ്ഞു അഖില്‍ ആ പെണ്‍കുട്ടിയുടെ പേരെഴുതി അടി കൊള്ളിച്ചു. അതാണ് സംഭവം . പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്യാന്‍ വന്നിരിക്കുകയാണ് .
      ഇന്ദു ടീച്ചര്‍ അങ്ങോട്ട്‌ ചെന്നു. അയാള്‍ ...? അയാള്‍ ആ പെണ്‍കുട്ടിക്ക് വേണ്ടി തന്നെ വാദിക്കുന്നത്!!!. 


              അയാള്‍ പോയി കഴിഞ്ഞു മായ ടീച്ചര്‍ വന്നപ്പോള്‍ അമ്പരപ്പോടെഇന്ദു ടീച്ചര്‍ ചോദിച്ചു. 
  " അയാള്‍ അഖിലിന്റെ അച്ഛന്‍ അല്ലെ ,അവര്‍ രണ്ടും ഇരട്ടകള്‍ ആണോ  !.വീട്ടുകാര്യം എന്തിനാ ഇവിടെ തീര്‍ക്കുന്നത് ?" . 


            മായ ടീച്ചര്‍ ഒരു കള്ളച്ചിരി ചിരിച്ചു, കൂട്ടത്തില്‍ ഒരു കമന്റും ,    "ആ ....ആയിരുന്നു , അയാളുടെ മകന്‍ ആയിരുന്നു അഖില്‍ ...... മാസങ്ങള്‍ക്ക് മുന്‍പേ .....ഇപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മ അയാളുടെപുതിയ  ഭാര്യ ആണ്. " 


                   ഇന്ദു ടീച്ചറിന്  തല കറങ്ങുന്നത് പോലെ തോന്നി .