Thursday, September 30, 2010

സമയം ... ക്ളോക്ക് തിരിഞ്ഞു കറങ്ങുമോ

'ശോഭഎന്നൊരു കന്യ പ്രകാശ വേഗത്തെക്കാള്‍
ഒട്ടേറെ വേഗത്തില്‍ യാത്ര ചെയ്യുമായിരുന്നത്രേ
ഒരുനാള്‍ അവള്‍ പുറപ്പെട്ടിനാള്‍ ഐന്‍സ്ടിന്‍ രീതിയില്‍
തിരിച്ചു വീടെതിടിനാല്‍ അത്ഭുതം തലേ രാവില്‍ ! '
                                            ഇത് ഞാന്‍ എഴുതിയ വരികള്‍ അല്ല . അല്ലെങ്കിലും ഇങ്ങനെ ഒന്നും എഴുതാന്‍ ഞാന്‍ ആയിട്ടില്ല . അജോയ് ഘട്ടക്കിന്റെ ഒപ്ടിക്സ് ബുക്കിന്റെ ഏതോ മൂലയില്‍ കണ്ട ഇംഗ്ലീഷ് വരികള്‍ കൊള്ളാവുന്ന ആരോ മലയാളത്തില്‍ ആക്കിയതാണ്.
                                                        എപ്പോഴെങ്കിലും ശോഭ പോയപോലെ പോകാന്‍ കഴിഞ്ഞെങ്കില്‍ സമയം പുറകോട്ടു പോകുമായിരുന്നു .ഐന്‍സ്ടയിന്റെ സ്പെഷ്യല്‍ തിയറി ഓഫ് റിലേടിവിടി!. സംഭവം നടക്കൂല്ലല്ലോ , പ്രകാശ വേഗം കടക്കാന്‍ പറ്റില്ലന്നാണ് പ്രമാണം(ടാക്യോന്‍സ് ക്ഷമിക്കുക ).
                                                         പ്രകാശ വേഗതിനടുത്ത വേഗത്തില്‍ സ്പേസില്‍ പോയ ഇരട്ടകളില്‍ ഒരാള്‍ തിരിച്ചു വന്നപ്പോള്‍ കൂടപ്പിറപ്പ് വയസ്സനായ കഥ കേട്ടിട്ടുണ്ടല്ലോ . ഭൂമിയിലെ 50  വര്‍ഷങ്ങള്‍ അയാള്‍ക്ക് വെറും ദിവസങ്ങള്‍ ആയി മാറി ." ട്വിന്‍ പാരഡോക്സ് " എന്ന് വിളിക്കും . വെറും പത്തു വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെ വന്ന മാറ്റങ്ങള്‍ നമ്മള്‍ കണ്ടതാണ് . അപ്പോള്‍ ഈ 50 വര്‍ഷങ്ങള്‍ എങ്ങനെ ഇരിക്കും. അയാള്‍ക്ക് മക്കള്‍ ഉണ്ടെങ്കില്‍ അച്ഛനെക്കാള്‍ പ്രായമായ മക്കള്‍ ആകും .നാടും വീടും എന്ത് മാറിയിട്ടുണ്ടാകും. ഇതൊന്നു നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ ആയതിനാല്‍ ആലോചിക്കെന്ടെന്നു തോന്നുന്നു . തിയറി മാത്രം ഒതുങ്ങി നില്‍ക്കട്ടെ . എന്നെങ്കിലും ഇതൊക്കെ നടന്നാല്‍ .....!
                                   

Monday, September 27, 2010

ഒരു പ്ലസ്‌ ടു രോദനം

ഇന്നും രാവിലെ നാലു മണിക്ക് തന്നെ അമ്മ വിളിച്ചുണര്‍ത്തി . PTA യ്ക്ക് ചെന്നപ്പോള്‍ ടീച്ചര്‍ ഉപദേശിച്ചതാണ് . ദിവസം ആറ് മണിക്കൂര്‍ എങ്കിലും പഠിക്കണം ! പഠിക്കുന്ന എല്ലാ കുട്ടികളും അങ്ങനെ ആണ് പോലും . ക്ലാസ്സില്‍ ചെന്നാലും ടീച്ചര്‍ പറയുന്നത് ഇത് തന്നെ . വൈകിട്ട് ട്യുഷന്‍ കഴിഞ്ഞു വന്നപ്പോള്‍ തന്നെ മണി ആറ് കഴിഞ്ഞു . വന്നപാടെ ചായയും കുടിച്ചു റിമോടും എടുത്തു TV യുടെ മുന്‍പിലേക്ക് വീണപ്പോള്‍ ഉടന്‍ വന്നു ഉപദേശം , അവിടുന്നോടി കുളിയും കഴിഞ്ഞു വന്നപ്പോള്‍ ഉറക്കം വന്നു വയ്യ . പഠിക്കാനുണ്ട് , അസയിന്മേന്റ്റ് ഉണ്ട് , റെക്കോര്‍ഡ്‌ എഴുതണം ... പിന്നെ ട്യുഷന്‍ ക്ലാസ്സിലെ പഠിക്കണം ....എട്ടു മണി മുതല്‍ പതിനൊന്നു മണി വരെ ഇരുന്നു എന്തൊക്കെയോ ചെയ്തു ,എപ്പോഴോ ഉറങ്ങി വീണതാണ് .വീണ്ടും രാവിലെ തുടങ്ങി . കണ്ണ് തുറക്കാന്‍ വയ്യ .കട്ടന്‍ കുടിചിറ്റൊന്നും ശരിയായില്ലല്ലോ .
                                                                റെക്കോര്‍ഡ്‌  സ്കൂളില്‍ ചെന്നെഴുതം ,അസയിന്മേന്റ്റ് ആരെങ്കിലും എഴുതിയതുന്ടെങ്കില്‍ നോക്കി എഴുതി കൊടുക്കാം . പക്ഷെ ട്യുഷന്‍ ക്ലാസ്സില്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍വീട്ടിലേക്കു ഫോണ്‍ വിളി തുടങ്ങും . അവിടുത്തെ സമാധാനവും പോയത് തന്നെ . നോക്കി ഇരുന്നപ്പോള്‍ മണി ആറായി. ആറരയ്ക്ക് പോയാല്‍ ട്യുഷന്‍ ക്ലാസ്സില്‍സമയതിനെതും . ഓടിപോയി കുളിച്ചെന്നു വരുത്തി  കഴിക്കാന്‍ ചെന്നിരുന്നു . കഴിക്കാന്‍ പറ്റിയ സമയം തന്നെ ! എന്തോ കൊത്തിപ്പെറുക്കി ബാഗും എടുത്തു ഓടി . പ്രൈവറ്റ് ബസ്‌ കാരുടെ കനത്ത മോന്തയും കണ്ടു ട്യുഷന് ചെന്നിറങ്ങി. അവിടത്തെ സാറിന്റെ വഴക്കും , വളിച്ച തമാശകളും എല്ലാം കലര്‍ത്തിയുള്ള മുഴങ്ങുന്ന ക്ലാസിനു ശേഷം വീണ്ടും സ്കൂളിലേക്ക് .
                                                                    ക്ലാസ്സ്‌ ടീച്ചര്‍ വന്നു കഴിഞ്ഞാല്‍ പ്രാര്‍ത്ഥന കേള്‍ക്കും , ഇല്ലെങ്കില്‍ ആകെ ബഹളം . അതിനും രാവിലെ ചൂടോടെ വഴക്ക് കിട്ടും . ഒച്ചയുടെ ഇടയില്‍ പ്രാര്‍ത്ഥന എവിടെ കേള്‍ക്കാന്‍ . പിന്നെ ടീച്ചറിന്റെ വക ഉപദേശം , അതില്ലെങ്കില്‍ ടീച്ചര്‍ക്ക്‌ പഠിപ്പിക്കാന്‍ പറ്റില്ലാന്നു തോന്നുന്നു  . ചോദ്യം വല്ലതും ചോദിച്ചാല്‍  തീര്‍ന്നത് തന്നെ . ഈ
ടീച്ചര്‍ക്ക്‌  രാവിലെ തന്നെ വന്നു ഫിസിക്സ്‌ പഠിപ്പിക്കണോ . കുറെ derivation കാണും  എന്നും എഴുതാന്‍ . അത് കഴിഞ്ഞു ഉച്ച വരെ പിടിച്ചിരിക്കാം . ഊണ് കഴിഞ്ഞാല്‍ അപ്പോള്‍ ഉറക്കം വരും .
ഒന്നുകില്‍ അഞ്ചാം പീരീഡ്‌ ഉറങ്ങുന്നതിനു വഴക്ക് കിട്ടും, അല്ലെങ്കില്‍ ലാബില്‍ ടീച്ചറിന്റെ വക കിട്ടും .പാതി കെട്ടും കേള്‍ക്കാതെയും എട്ടു പീരീഡ്‌ ക്ലാസ്സില്‍ ഇരുന്നൊപ്പിക്കും. അതിനിടയ്ക്ക് ആണും പെണ്ണും മിണ്ടിയാല്‍ സംശയം . ഉച്ചയ്ക്ക് അധ്യാപകരുടെ വക ചെക്കിംഗ് ഉണ്ട്  . അപ്പോള്‍ പോലും നേരെ ചൊവ്വേ സംസാരിക്കാന്‍ പറ്റില്ല . എന്തിനാണോ ഈ ചെക്കിംഗ് . പ്രണയജോടികള്‍ എല്ലാ ക്ലാസ്സിലും ഉണ്ട് . അതൊരു തെറ്റാണോ .നന്നായി പഠിക്കുന്ന ഒരു കുട്ടിയുടെ പഠിത്തം ഇല്ലാതായത് പ്രണയത്തില്‍ പെട്ടാണ് പോലും . ആരോ നാടുവിട്ടു പോയി എന്നും ഒക്കെ പറയുന്നു . എല്ലാവരും ഒരുപോലാണോ .
                                             സ്കൂളിലെ യുദ്ധം കഴിഞ്ഞാല്‍ വീണ്ടും ട്യുഷന്‍ , തിരിച്ചു വീടിലേക്ക്‌ .ഒരു യന്ത്രം പോലെ ഓടുന്നു . ഇതിനിടയ്ക്ക് എന്ട്രന്‍സ് എഴുതണം പോലും . മൂന്നു  എ പ്ലസ്‌ മാത്രം ഉള്ള എനിക്ക് ഇതിനെല്ലാം കൂടി എവിടുന്നു പറ്റാന്‍ . ഈ പിള്ളേരൊക്കെ എങ്ങനെ ആണോ എന്തോ ഇത്ര മാര്‍ക്കും വാങ്ങി എന്ട്രന്സും എഴുതി കേറുന്നത് . സമ്മതിക്കണം . എനിക്കീ ബുദ്ധി ദൈവം തരാത്തത് എന്താണ് . ബുദ്ധി ഇല്ലഞ്ഞല്ല വര്‍ക്ക് ചെയ്യതതുകൊണ്ടാനെന്നു ടീച്ചര്‍ പറയും , പറ്റാത്ത  വര്‍ക്ക് എങ്ങനെ ചെയ്യാന്‍ . അയല്പക്കക്കാരെ പോലും കണ്ട നാള്‍ മറന്നു , ഒരു കല്യാണത്തിന് പോകേണ്ട , ബന്ധുക്കളെ കാണേണ്ട , ഒന്നും വേണ്ട ... ഈ പ്ലസ്‌ ടു കണ്ടുപിടിച്ചത് ആരാണോ ..പണ്ടൊക്കെ കോളേജില്‍ ഇങ്ങനൊന്നും ഇല്ലയിരുന്നെന്നാണ് എല്ലാരും പറയുന്നത് ( അന്ന് ആരും pre degree ജയിക്കതില്ലരുന്നു എന്നും പറയുന്നു) . നമ്മള്‍ എന്തായാലും ജയിക്കും . ബാക്കി എല്ലാം ദൈവത്തിന്റെ കയ്യില്‍ .

Sunday, September 26, 2010

കൊയ്തുകാലത്തിന്റെ ഓര്‍മ്മകള്‍

എപ്പോഴും കഴിഞ്ഞ കാലമാണ് സുന്ദരം . തിരിച്ചുകിട്ടില്ല എന്നുള്ളത് കൊണ്ടാകാം.വര്‍ഷങ്ങള്‍ പിന്നോട്ടുപോയാല്‍ ഇപ്പോള്‍ കൊയ്ത്തു കഴിഞ്ഞു  നിലം ഒരുങ്ങുന്ന സമയമാണ് . 80 പേര് വരെ കൊയ്ത കാലം എനിക്കോര്‍മ്മയുണ്ട് . കൊയ്ത്തു ആയാല്‍ പിന്നെ ഉത്സവം പോലെയാണ് . നമ്മള്‍ കുട്ടികളെ ആരും നോക്കില്ല . കൊയ്ത്തുകാരുടെ മക്കളും എല്ലാം ഉള്ള കുടുംബം രാവിലെ വയലില്‍ എത്തിയാല്‍ എത്ര ആളെന്ന വിവരം വീട്ടില്‍ അറിയിക്കും . പിന്നെ അമ്മയും സഹായത്തിനുള്ള കുറച്ചു പേരും കൂടി അവര്‍ക്ക്  കഞ്ഞി വയ്ക്കാനുള്ള ഒരുക്കം തുടങ്ങും . കഞ്ഞിക്ക്  കറിയായി ഒന്നുകില്‍ അസ്ത്രം എന്ന് പേരുള്ള കൂട്ടാന്‍ ,അല്ലെങ്കില്‍ കപ്പ പുഴുങ്ങിയതും ചമ്മന്തിയും . നിസ്സാരമല്ല , എത്ര പേര്‍ക്ക് വയ്ക്കണം . അതിനിടയ്ക്ക് കറ്റ എവിടെ വയ്ക്കണം , വെള്ളം കുടിക്കാന്‍ കൊടുക്കണം , കന്നുകാലികളെ നോക്കണം അങ്ങനെ അമ്മ നിലം തൊടാതെ പറക്കും .
                                                        മഴ ഇല്ലാത്ത സമയമാണെങ്കില്‍ മുറ്റം ഒരുക്കി ചാണകം മെഴുകിയാല്‍ കറ്റ വയ്ക്കാം , പക്ഷെ മഴയാണെങ്കില്‍ ആലയ്ക്കുള്ളില്‍ വച്ചശേഷം വീടിനെ ആക്രമിച്ചേ പറ്റൂ. ആദ്യം ചായിപ്പു എന്ന് വിളിക്കുന്ന ഗോടൌണില്‍ , പിന്നെ വടക്കേ തിണ്ണയില്‍ , പിന്നെ ചിലപ്പോള്‍ മുന്‍പിലുള്ള മുറിയിലും . കറ്റ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒന്നിന്റെ പുറത്തു നിന്ന് വേറൊന്നിലെക്കുള്ള ചാട്ടം തുടങ്ങും . ആരെങ്കിലും കണ്ടാല്‍ വഴക്ക് ഉറപ്പ് . എത്ര ചാടിയാലും ചൊറിയാത്ത ശരീരത്തിന്റെ ശാസ്ത്രം ഇപ്പോള്‍ പിടി  കിട്ടുന്നില്ല . നെല്ല് കണ്ടാല്‍ മതി ഇപ്പോള്‍ ചൊറിയാന്‍  ! കൊയ്തും ചുമടുമായി മൂന്നു മണി കഴിയും ആള്‍ക്കാര്‍ എത്താന്‍. പിന്നെ ഭക്ഷണം . വാഴപ്പോള വട്ടത്തില്‍ കെട്ടി , അതിന്റെ മുകളില്‍ ഇല വച്ച് കഞ്ഞി വിളമ്പും , അവര്‍  കഴിക്കുന്നതുപോലെ വേണമെന്ന്  പറഞ്ഞാല്‍ വഴക്കാകും ചിലപ്പോള്‍ കിട്ടുന്നത് . അത് കഴിഞ്ഞു എല്ലാവരും കൂടി വട്ടം കൂടിയിരുന്നു കഥ പറയും . അതിനിടയ്ക്ക് ചെന്നിരുന്നു കഥയൊക്കെ കേട്ട് കഴിയുമ്പോള്‍ കൊയ്തുകാരെക്കള്‍ വലിയ ക്ഷീണം നമുക്ക് .   അഞ്ചു മണി ആകുമ്പോഴേക്കും ആറ്റില്‍ കൊണ്ട് കുളിപ്പിച്ച് , നെല്ലിന്ന്റെ പൊടിയെല്ലാം കളഞ്ഞു വൃത്തിയാക്കും . പിന്നെ വന്നാലും കറ്റ പുറത്തു തന്നെ കളി .
                                                       പിറ്റേന്ന് മുതല്‍ തുടങ്ങും കറ്റ മെതി . പാറ കൊണ്ടിട്ടു , ആണുങ്ങള്‍ കറ്റ അടിച്ചു കൊടുക്കും , പെണ്ണുങ്ങള്‍ ചവിട്ടും . അന്നത്തെ കൊയ്തും കഴിഞ്ഞു സന്ധ്യ കഴിയും അവര്‍ എത്തുമ്പോള്‍ . അതിനിടക്ക് ചെന്ന് 'എനിക്കും കറ്റ ചവിട്ടണം ' എന്ന് പറയുമ്പോള്‍ കാല് പൊട്ടും എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞു കറ്റകള്‍ ഉണ്ടാക്കി തരും . അത് ചവിട്ടി കഴിഞ്ഞാല്‍ പിന്നെ ഒരു വയല് മൊത്തം കൊയ്ത സന്തോഷം . അവരുടെ ജോലി ചിലപ്പോള്‍ രാത്രി നീണ്ടു പോകും . അവിടെ തന്നെ കിടന്നുറങ്ങി നേരം വെളുക്കുമ്പോള്‍ അളന്നു പതവും വാങ്ങി വീട്ടിലേയ്ക്ക് , പിന്നെ അടുത്ത കൊയ്ത്തു സ്ഥലത്തേക്ക് . എന്തായിരുന്നു അവരുടെ ആരോഗ്യം !
                                                                                      പിന്നെ ഓരോ വര്‍ഷവും കൊയ്ത്തിനു ആള് കുറഞ്ഞും കൂലി കൂടിയും വന്നു  . അവര്‍ സ്വന്തമായി ഉരുക്കളെ വാങ്ങി ഉഴുതു തുടങ്ങി . പോത്തിനെയും കാളയെയും നോക്കാന്‍ ആള് വേണ്ടാതായി . പിന്നെ പിന്നെ കൂലിക്ക് കൊയ്തും , കൂലിക്ക് ചുമടും തുടങ്ങി . കൃഷി എന്നാല്‍ നഷ്ടം എന്ന് മാത്രമായി .ഒരുപ്പൂ കൃഷിയായി, ഇപ്പോള്‍ കൃഷി ഇല്ലാതായി .

                                               വിത്ത് നനച്ചു വച്ച്  മുളപ്പിച്ചു , വിതച്ചു തന്നിരുന്നത് വെളുമ്പന്‍ പണിക്കന്‍ , കിളി അടിക്കാന്‍ പാട്ട കൊട്ടി വരമ്പതിരിക്കുന്ന കുറുപ്പപ്പൂപ്പന്‍, വേര് ഉറച്ചാല്‍ കളയെടുത്തു വളം ഇടാന്‍ വരെ ശ്രദ്ധയോടെ നോക്കാന്‍ വേറെ ആളുകള്‍ , ചാഴിയുണ്ടോ എന്ന് നോക്കി , നെല്ലെങ്ങനെ എന്ന് ശ്രദ്ധിച്ചു , എത്ര പേരുടെ അധ്വാനം ആയിരുന്നു . ഇപ്പോള്‍ ആ നിലം എല്ലാം വാഴയും വച്ച് ഇട്ടിരിക്കുന്നു . നെല്‍ക്കതിര് കാണണമെങ്കില്‍ കൃഷി വകുപ്പില്‍ നിന്ന് ആളെത്തി ഏല ഏറ്റെടുത്തു ചെയ്യണം .
                                                          വൈക്കോല്‍ ഉണക്കുന്നതും തുറു കൂട്ടുന്നതും ഒന്നും ഇനി ഉണ്ടാവില്ല . നാട് എന്ന് പറഞ്ഞാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കല്ലടയാറും മരിച്ച വയലുകളും , മണ്ട പോയ തെങ്ങുകളും , നിറയെ പാലും പണവും ഒഴുക്കി, നിരന്നു നില്‍ക്കുന്ന പട്ടാളക്കാരെ പോലെ തോന്നിപ്പിക്കുന്ന റബ്ബര്‍ മരങ്ങളും ആണ് . പണകൊയ്തു മാത്രം ആഗ്രഹിക്കുന്ന  മനസുകള്‍ക്ക്  വേറെ എന്ത് കൊയ്ത്തു വേണം .

Saturday, September 25, 2010

പൂച്ച ..എന്റെ പൂച്ച ..

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ജീവി (ഞാന്‍ അങ്ങനെ വിളിക്കില്ല!) ആണ് പൂച്ച . പക്ഷെ കുറെ നാളായി ഒരു പൂച്ചക്കുട്ടിയെ പോലും കാണുന്നില്ല . എറണാകുളം നഗരത്തിലെ വില്ലകളിലും ഫ്ലാറ്റുകളിലും അതിനു പ്രവേശിക്കാന്‍ സെക്യൂരിറ്റി അനുവദിക്കണോ , ആ ആര്‍ക്കറിയാം. നാട്ടില്‍ ആയിരുന്നപ്പോള്‍ വഴിയെ പോകുന്ന എല്ലാ പൂച്ചകളും എന്റെ സ്വന്തം.   ഈ നാട്ടിലെ പൂച്ചകള്‍ എല്ലാം എങ്ങോട്ട് പോയോ എന്തോ .


                                                 എനിക്ക് ഓര്‍മയായ നാള്‍ മുതല്‍ എന്റെ കൂടെ എന്നും പൂച്ച ഉണ്ടായിരുന്നു. കണ്ണന്‍ , മുകുന്ദന്‍ ,ശങ്കു, ചക്കി എന്നിങ്ങനെ മാറി മാറി പേരിട്ടു വിളിച്ച കുറെ പൂച്ചകള്‍ . 'കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി  പറ്റി ,കാച്ചി വച്ച ചൂട് പാലില്‍ ഓടി ചെന്ന് നക്കി , കൊച്ചു നാവ് പോള്ളിയപ്പോള്‍...' അങ്ങനെ കേള്‍ക്കുമ്പോള്‍ വിഷമം  വരുമായിരുന്നു . ഉറക്കം ഉണരുമ്പോള്‍ കാലിനോടെ ചേര്‍ന്നൊരു പഞ്ഞിക്കെട്ട്. അമ്മ പാല്‍ കറക്കാന്‍ പാത്രം എടുക്കുമ്പോള്‍ പൂച്ചമ്മയും മക്കളും കാലിനു വട്ടം കൂടും. കറന്നു തീരുന്നത് വരെ അമ്മയ്ക്ക് കാവല്‍ ,തിരിച്ചിറങ്ങുമ്പോള്‍ തുടങ്ങുന്ന കൂട്ടവിളി (എന്ത് രസകരമായ കാഴ്ച!) പാല്‍ കൊടുക്കുന്നത് വരെ തുടരും.
                                എല്ലാ ഫ്രെയിമിലും എന്റൊപ്പം പൂച്ചകള്‍ ഉണ്ടായിരുന്നു . പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചേര്‍ന്ന് വന്നു തൊട്ടടുതിരിക്കും, മെല്ലെ ഒരു കൈ എന്റെ കാലില്‍ വെയ്ക്കും , വഴക്ക് പറഞ്ഞാല്‍ ഉടന്‍ തിരിച്ചെടുക്കും ,ഇല്ലെങ്കില്‍ മെല്ലെ അടുത്ത കൈ, പിന്നെ ശരീരം നിരക്കി എന്റെ മടിയില്‍ ഒരു ഇരിപ്പുണ്ട് .പേന എടുക്കുമ്പോള്‍ തട്ടി തെറിപ്പിക്കാനും ബുക്കിന്റെ പുറം മാന്തിപ്പോളിക്കാനും ഉള്ള അഹങ്കാരവും കാണിക്കും.ശങ്കു ചിലപ്പോള്‍ ഇറങ്ങിപ്പോയ വരുന്നത് ഒരാഴ്ച കഴിഞ്ഞാണ് . ആ വരവ് ദൂരെ നിന്ന് തന്നെ അറിയിക്കുന്ന കരച്ചില്‍ കേട്ട് തുടങ്ങും .വെളിയില്‍ വന്നിരുന്നു കരഞ്ഞു കരഞ്ഞു ഒടുവില്‍ ആരെങ്കിലും വിളിച്ചു കയറ്റണം .എല്ലാ ആഴ്ചയും പലഹാരങ്ങള്‍ വില്‍ക്കാന്‍ വരുന്ന ഒരു സ്ത്രീ ഉണ്ട് . അവര്‍ വന്നു വാതില്‍ക്കല്‍ ഇരുന്നു കഴിഞ്ഞാല്‍ അവരുടെ സഞ്ചിക്ക് ചുറ്റും കറങ്ങി നിലവിളിക്കും , എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് വരെ ഈ കലാപരിപാടി തുടരും .ശങ്കുവിനെ കാണാതായതില്‍ അവരും ഒരുപാടു വിഷമിച്ചിരുന്നു .
                                                               പിന്നെയുള്ള കഥകളില്‍ സ്നേഹം കാണിച്ച പൂച്ചകള്‍ കുറവായിരുന്നു .അങ്ങനെ പൂച്ചപ്പടങ്ങള്‍ ശേഖരിക്കുന്നതായി എന്റെ പണി . ഇപ്പോള്‍ ഒരു പൂച്ചക്കുട്ടിയെപ്പോലും കാണാനും ഇല്ല . അങ്ങനെ പൂച്ചയില്ലാത്ത ലോകത്ത് ജീവിക്കുന്നതുപോലെ തോന്നുന്നു. വിരസമായ ലോകം !

Friday, September 24, 2010

Thursday, September 16, 2010

പെയിന്റിംഗ്

എഴുതാന്‍ മനസ്സ് ശൂന്യം , വരയ്ക്കാന്‍ പെയിന്റ് ഇല്ല , പിന്നെ ഇത് തന്നെ മാര്‍ഗ്ഗം